Saturday, June 25, 2011

ജയ്‌ ജവാന്‍ ജയ്‌ കിസാന്‍..

കുറിപ്പ് :- ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ പലരോടും പല ദേശക്കാരോടും കഥാപാത്രങ്ങള്‍ക്ക് സാമ്യമുണ്ടെങ്ങില്‍ അതിനു പാവം പിടിച്ച ഈ ഞാന്‍ ഉത്തരവാദിയല്ല... ഇതിന്റെ പേരില്‍ എന്നെ ഇടിക്കാന്‍ വരുന്നവരോടുള്ള മുന്നറിയിപ്പ്.. ഞാന്‍ ഉടുപ്പൂരി കാണിക്കും. പിന്നെ നിങ്ങളുടെ കരച്ചിലിന്റെയും ദയയുടെയും ഉത്തരവാദി നിങ്ങള്‍ തന്നെ ആണ്.... മാനനഷ്ടത്തിന് കേസ് കൊടുക്കാനാണ് ഭാവമെങ്കില്‍.. അമ്മച്ചിയാണേ അഞ്ചു നയാ പൈസ കയ്യിലില്ല. സ്വന്തമായിട്ട് ഒരു തുണ്ട് ഭൂമിയില്ല. എല്ലാ നാട്ടിലുള്ള ബാര്‍ബര്‍  സഹോദരന്മാര്‍ക്കും എന്റെ ഷേവ് സലാം...പ്ലീസ്‌ .... ഇതൊരു സാങ്കല്‍പ്പിക കഥ മാത്രമാണ്...

**********         ***************         **************     ***********     *************

"ഞാനങ്ങു പൂഞ്ചില്‍ ആയിരുന്ന സമയത്ത്...... " പട്ടാളം മാധവന്‍ ചേട്ടന്‍ കഥ പറയാന്‍ ആരംഭിച്ചപ്പോള്‍ തന്നെ ബാര്‍ബര്‍ ഷോപ്പില്‍ നിന്നും എല്ലാരും എഴുന്നേല്‍ക്കാന്‍ തുടങ്ങി. " ...

മാധവേട്ടാ..... എന്റെ കഞ്ഞികുടി മുട്ടിക്കരുത്... വ്യത്യസ്തന്‍ എന്ന ഓമനപ്പേര് സ്വീകരിച്ച ബിജു അപേക്ഷിച്ചു.ബിജു നാട്ടിലെ അറിയപ്പെടുന്ന ( ഒരേയൊരു !!! ) ബാര്‍ബര്‍ ആകുന്നു. ഓല മേഞ്ഞ ഷെഡില്‍ ബിജു സലൂണ്‍ എന്ന വന്‍ വ്യവസായ സ്ഥാപനം നടത്തിവരികയാണ് ടിയാന്‍.
മാധവന്‍സ് നാട്ടിലെ അറിയപ്പെടുന്ന റിട്ട് പട്ടാളക്കാരനാണ്‌. പട്ടാളവേടി എന്ന് കേട്ടിട്ടുണ്ടോ..??? അതാണ് സാധനം.പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷം സ്വസ്ഥം ഗൃഹഭരണം എണ്ണ പോളിസിയില്‍ ജോലി ചെയ്യുന്നു. പത്മാവതിഅമ്മ എന്ന  ടിയാന്റെ സഹധര്‍മിണി ചിട്ടി നടത്തിയും കോഴിയെ പോറ്റിയും സ്വന്തമായി വരുമാനം ഉള്ളതിനാലും പ്രത്യേകിച്ച് ജോലി ഒന്നും മാധവന്‍സ് ചെയ്യാത്തത് കൊണ്ടും പദ്മ ചേച്ചിയെ കക്ഷിക്ക് പേടിയാണ്.

പക്ഷെ നാട്ടില്‍ കക്ഷി ശിങ്കമാണ്...ശിങ്കോള്‍ ശിങ്കമാണ്...ജാക്കി ചാനാണ് .... ഒന്നുമില്ലെങ്ങിലും ഒരു മേജര്‍ മഹാദേവനാണ്... തന്റെ പട്ടാളക്കഥകള്‍ സ്വല്‍പ്പം എരിവും പുളിയും ചേര്‍ത്ത് ആരോടും വിളമ്പുന്ന ഒരു ശീലമുണ്ട്... നാട്ടുകാര്‍ അദ്ദേഹത്തെ സ്നേഹപൂര്‍വ്വം " വെടിമാധവന്‍ " എന്ന കിടിലന്‍ പേരില്‍ വിളിക്കുന്നു...അദ്ദേഹത്തിന്റെ വെടികൊള്ളാത്തവര്‍ ചെറുകുന്നം പ്രദേശത്ത് ആരുമില്ല.

" എടാ കഴുതേ... ചൊരപ്പാ... നിനക്കെന്തറിയാം ജവന്മാരേപ്പറ്റി ?? ജീവന്‍ ബലി കൊടുത്തു നാടിനെ സേവിക്കുന്ന ഞങ്ങളുടെയൊക്കെ ബലത്തില്‍ ആണെടാ വ്യത്യസ്താ നീയൊക്കെ കഴിയുന്നത്‌..." പാകിസ്ടാന്കാരനെ കണ്ട സര്‍ദാര്‍ജിയെപ്പോലെ മാധവന്‍സ് ബിജുവിനോട് മുരണ്ടു.

" ശരി ... ശരി .... ചേട്ടന്‍ പൂഞ്ചിലായിരുന്ന സമയത്ത് ??? "  ചോദ്യം വെടി അധികം കൊണ്ടിട്ടില്ലായിരുന്ന മണിക്കുട്ടന്റെതായിരുന്നു.

 വ്യത്യസ്തന്റെ കണ്ണുകള്‍ മണിക്കുട്ടനെ കീരിയെക്കണ്ട പാമ്പിനെപ്പോലെ ഉഴിഞ്ഞു.  എന്നിട്ട് പറഞ്ഞു. " നിനക്ക് തരാനുള്ള ഇരുപതു രൂപ നീ മേടിക്കുന്നത് എനിക്കൊന്നു കാണണം. "

അതൊരു യുദ്ധ പ്രഖ്യാപനമായിരുന്നു. !! രാവിലെ മീന്‍ വാങ്ങാന്‍ മണിക്കുട്ടനില്‍ നിന്ന് കടം വാങ്ങിയ ഇരുപത് രൂപ തിരികെ നല്‍കില്ല എന്ന പ്രതികാരം.!!  വ്യത്യസ്തനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മാധവന്‍സ് വെടി തുടങ്ങിയാല്‍ തലയില്‍ താജ്മഹല്‍ പണിയാന്‍ വന്നിരിക്കുന്നവരും മീശയുടെ കൂടെ ആവശ്യമില്ലാതെ വളര്‍ന്നുവരുന്ന താടി ഒരുക്കാക്കാനും എത്തിയിട്ടുള്ള ആരും പിന്നെ അവിടെ ഇരിക്കില്ല. പിന്നെങ്ങിനെ ഇരുപതു രൂപ ഉണ്ടാകും..?

" ഞാന്‍ തരാം മണിക്കുട്ടാ ഇരുപതു രൂപാ... " ബൂസ്റ്റ്‌ കഴിച്ചു ക്രീസിലിറങ്ങിയ തെണ്ടുല്‍കരെപ്പോലെ മാധവന്‍സ് ഊര്‍ജിതനായി. മണിക്കുട്ടന്‍ ഈസ്‌ ദി സീക്രട്ട് ഓഫ് മൈ എനര്‍ജി എന്ന് ആ മുഖത്ത് എഴുതി വെച്ചിട്ടുണ്ടായിരുന്നു.

മണിക്കുട്ടന്‍ ആകെ വല്ലാതായി. വ്യത്യസ്തന്‍ പിണങ്ങിയിരിക്കുന്നു. അടുത്ത ആഴ്ച വെട്ടിക്കാനുള്ള തന്റെ തല പല പച്ചക്കറികളുടെ രൂപത്തില്‍ അവന്റെ മനസ്സില്‍ കടന്നു പോയി... താജ്മഹല്‍ അല്ലെങ്കിലും ഒരു കുരിശടിയെങ്ങിലും അവന്‍ ചെയ്തു തരുമായിരുന്നു. പെണ്ണ് കാണാനും പോകേണ്ടതാണ്. രൂപാ ഇരുപതും മാന നഷ്ടവും.എന്റെ ആനയടി മുത്തപ്പാ... സമയം ശരിയാക്കണേ ..അവന്‍ പ്രാര്‍ഥിച്ചു. ...

" അതാണ്‌ മോനെ നല്ല ഭാരതീയന്റെ ലക്ഷണം.... അന്ന് ഞാന്‍ പൂഞ്ചില്‍ ആയിരിക്കുന്ന സമയത്ത് രണ്ടു പാകിസ്താന്‍കാര്‍ ഇയഞ്ഞു ഇയഞ്ഞു ഇങ്ങോട്ടിറങ്ങി വന്നു. ( ഇയഞ്ഞു എന്നുള്ളത് ഇഴഞ്ഞു എന്നതിന്റെ പട്ടാള ഭാഷയാകുന്നു. !! )

" എന്നിട്ട് ?" മണിക്കുട്ടനില്‍ വീണ്ടും ആകാംക്ഷ നിറഞ്ഞു.

" എന്നിട്ടെന്താ ?? ഇന്ത്യയുടെ കാവല്‍ പോസ്റ്റില്‍ ഞാന്‍ മാത്രം ..... എന്റെ കയ്യില്‍ ഒരു എ കെ 47 .. പിന്നെ ചങ്കൂറ്റവും ..." ചങ്കൂറ്റം എന്ന് പറഞ്ഞ സമയത്ത് മാധവന്‍സ് സ്വന്തം നെഞ്ചില്‍ ആഞ്ഞു രണ്ടിടി പാസ്സാക്കി. അതിന്റെ പ്രതി പ്രവര്‍ത്തനമായി ആഞ്ഞു നാല് ചുമയും ചുമച്ചു. രണ്ടെണ്ണം ഇടിയുടേയും രണ്ടെണ്ണം ഒന്നെടുത്താല്‍ ഒന്ന് ഫ്രീ അനുപാതത്തിലും.

ഇത് പുതിയ ഐറ്റം ആണല്ലോ ....വ്യത്യസ്തനും ആകാംക്ഷയായി...

"അവന്മാരിങ്ങനെ പയുങ്ങി പയുങ്ങി അടുത്ത് അടുത്ത് വരുന്നു.. ( പയുങ്ങി എന്നത് പതുങ്ങി എന്ന് തിരുത്തി വായിക്കാനപേക്ഷ. )ഞാന്‍ വിടുമോ ... ? ചറ പറ വെടിയൊച്ചകള്‍ ..... ദ്യിഷും ധ്യുഷും.." വാ കൊണ്ട് വെടി ഉതിര്‍ത്ത്‌ മാധവന്‍സ് മുന്നേറുന്നു...മുമ്പിലിരിക്കുന്ന മണിക്കുട്ടന്റെ മഞ്ഞ ഷര്‍ട്ടില്‍ പാകിസ്ടാന്കാരുടെ രക്തം മുറുക്കാന്‍ തുപ്പലുകളായി പതിഞ്ഞുകൊണ്ടിരുന്നു. പക്ഷെ രക്തം തിളച്ചിരിക്കുന്ന ഭാരതീയന്‍ എന്ന നിലയില്‍ ആ തുപ്പലുകളെ പെര്‍ഫുമുകളെ പോലെ സ്വീകരിക്കുകയാണ് മണിക്കുട്ടപ്പന്‍.

മഞ്ഞയില്‍ ചുവന്ന കുത്തുകള്‍ നിറഞ്ഞതായി തന്റെ ഷര്‍ട്ട്‌ മാറിയപ്പോള്‍ മണിക്കുട്ടന്‍ പറഞ്ഞു ... " ഒന്ന് നിര്‍ത്തു എന്റെ മാധവന്‍ അണ്ണാ .... പിന്നെയെന്തു സംഭവിച്ചു.... ? " എടാ നിറച്ചാഴീ.... തോക്കില്‍ കയറി വെടി വെക്കരുത്... " നിറച്ചാഴി എന്ന വിശേഷണം മണിക്കുട്ടന്‍ അര്‍ഹിക്കുന്നു. കാരണം അദ്ദേഹം ഒരു പെയിന്റെര്‍ ആണ്.  " അര മണിക്കൂറോളം ചറ പറ വെടി... ചുറ്റിനും പുകയും ഇരുട്ടും മാത്രം ..... അവസാനം ഞാന്‍ കണ്ടു .... അവന്മാര്‍ ഇയഞ്ഞു ഇയഞ്ഞു ഇറങ്ങിപ്പോകുന്നു. """

"പ്ഫാ ..... അണ്ണാക്ക് പിളര്‍ത്തുന്ന ഒരാട്ടു വ്യതസ്തന്റെ വകയായി ഉണ്ടായി... എല്ലാവര്‍ക്കും അരിശം വന്നിരുന്നു...എന്തൊക്കെയോ പ്രതീക്ഷിട്ടു ഒന്നും കിട്ടാഞ്ഞപോലെ... ഷക്കീല പടത്തിന് ടിക്കേട്ടെടുതിട്ടു ഷക്കീല ലക്ഷ്മീ ദേവിയായി അഭിനയിച്ച സിനിമ കണ്ട പോലെ....

വ്യത്യസ്തന്‍ മാത്രമായിരുന്നില്ല നാട്ടില്‍ ജോലിയും കൂലിയും ഒന്നുമില്ലാതെ നടക്കുന്ന പങ്കാച്ചി പ്രകാശനും, കവല ലാലിനും, ഒടിച്ചുകുത്തി സിനോജിനും തങ്ങളുടെ പ്രതിഷേധം അറിയിക്കണം എന്ന് ഉണ്ടായിരുന്നു... ( ടിയാന്‍മാരുടെ ആദ്യ നാമങ്ങള്‍ നാട്ടിലെ അവരുടെ ഇരട്ടപ്പേരുകള്‍ തന്നെ. !!) പക്ഷെ മാസാമാസം മാധവന്‍സിനു കിട്ടുന്ന മിലിട്ടറി കുപ്പികള്‍ അവരുടെ നാക്കിനെ പിന്നോട്ട് വലിച്ചു.

" ഇങ്ങേരു അര മണിക്കൂറും വെടിവേച്ചിട്ടും അവന്മാര് ചത്തില്ലേ... ?? മിലിട്ടറി കുപ്പി അടിക്കാത്ത വ്യതസ്ടന്‍ കാര്യം നേരെ ചോദിച്ചു.

" അതാണെടാ ഒടി വിദ്യ..അവന്മാര്‍ക്ക് ഒടിവിദ്യ അറിയാമായിരുന്നു. പിന്നെ ഞാനും വിചാരിച്ചു പോട്ടെ പാവങ്ങള്.... പൊരേല് പെണ്ണും പെടക്കൊഴീം ഒക്കെ ഉള്ളതല്ലേ... "

" അപ്പൊ അവന്മാര് വെടിവേച്ചില്ലിയോ....? മണിക്കുട്ടന്റെ സ്വരം കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. പാകിസ്താന്‍കാര്‍ അല്ലെങ്കില്‍ മാധവന്‍ചേട്ടനെങ്കിലും ചത്താല്‍ മതിയായിരുന്നു അവന്.... തന്റെ രക്തസാക്ഷിയായ ഉടുപ്പിനെ അവന്‍ ദയനീയമായി നോക്കി....

" അമ്പട പുളുസു.... അതിനു വേറെ ആളെ കിട്ടണം... ഈ മാധവന്‍ ആരാന്നാ നിന്റെ വിചാരം.... ?? എടാ അവന്മാര്‍ക്ക് വെടിവെക്കാന്‍പാകത്തിന് ഞാന്‍ നിന്നുകൊടുക്കുമോ ??? ഞാന്‍ മറിഞ്ഞും തിരിഞ്ഞും ചാടി ഒഴിഞ്ഞു ..... കൊച്ചിലേ കബഡി പഠിച്ചത് ഭാഗ്യമായി......"

" ഒരു കാര്യം എനിക്ക് മനസ്സിലായി ... കവല ലാല്‍ കാര്യ പ്രസക്തനായി.... ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം ചുമ്മാതല്ല അമേരിക്കക്കാര് ലോകത്തിനെ പേടിപ്പിക്കുന്നത്‌ എന്തുകൊണ്ട് ആണെന്ന്. ??? "

" എന്ത് കൊണ്ടാ ...? ഒടിച്ചുകുത്തിയും പങ്കു ചേര്‍ന്നു....

" എടാ അവന്മാര്‍ക്ക് ഉന്നം തെറ്റാതെ വെടിവെക്കാന്‍ അറിയാം.... അത് തന്നെ കാരണം..."

" പോടാ പരട്ടകളെ.. നിന്നോടൊക്കെ കാര്യവിവരമുള്ള ഞാന്‍സംസാരിക്കരുതായിരുന്നു..... മാധവന്‍സിന്റെ ചെവിയിലെ രോമങ്ങള്‍ എഴുന്നേറ്റു നിന്ന് തങ്ങളുടെ ജവാന്റെ പ്രതിഷേധം അറിയിച്ചു... " ഞാന്‍ പോകുന്നു...നിന്നെയൊക്കെ കണ്ടോളാം...."

അതൊരു ഭീഷിണി ആയിരുന്നു എന്നത് ഞെട്ടലോടെ കവലയും ഒടിച്ചുകുത്തിയും തിരിച്ചറിഞ്ഞു.. പൊട്ടുന്ന മിലിട്ടറി റമ്മിന്റെ മണം കാറ്റില്‍ ആഞ്ഞടിച്ചു..." ശേ..തമാശ പറഞ്ഞതല്ലേ അണ്ണാ ....." കവല എണ്ണയിട്ട് നോക്കി. നോ ഫലം... തിരിഞ്ഞ്നോക്കാതെ മാധവന്‍സ് ഒറ്റപ്പോക്ക് .

പക്ഷെ ആ പോക്കിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. മുഖം മിനുക്കാനായി ബാലകൃഷ്ണപിള്ള അദ്ദേഹം ബാര്‍ബര്‍ഷാപ്പിലേക്ക് വരുന്നത് മാധവന്‍സ് കണ്ടിരുന്നു.. ഈ പിള്ള അദ്ദേഹം ഒരു റിട്ട് ക്യപ്ടനാകുന്നു. മാധവന്‍സിന്റെ ബഡായികള്‍ പൊളിച്ചടുക്കുന്ന നാട്ടിലെ സീനിയര്‍ പട്ടാളക്കാരന്‍ !!!!

മാധവന്‍സ് പോകുന്നത് പിള്ളച്ചേട്ടനും കണ്ടിരുന്നു. "" എന്തായിരുന്നു ഇവിടെ ഒരു വെടിയൊച്ച കേട്ടല്ലോ... " ?? ആ ചോദ്യം വ്യതസ്തനോടായിരുന്നു. ചിരിച്ചുകൊണ്ട് പിള്ള സാറിന്റെ മുഖത്ത് കട തുടങ്ങിയ കാലം മുതല്‍ സൂക്ഷിച്ചിരിക്കുന്ന സോപ്പ് പതപ്പിച്ചുകൊണ്ട് ബിജു കാര്യം പറഞ്ഞു...

" ഇതൊക്കെ ശരിയാണോ സാറേ.." കവലയ്ക്ക് രണ്ടു പട്ടാളക്കാര്‍ എട്ടുമുട്ടുന്നതിലുള്ള സുഖം പെട്ടെന്ന് കത്തി...

" അയാള്‍ പറഞ്ഞതെല്ലാം ശരിയാണ്.. പക്ഷെ പകുതിയേ പറഞ്ഞുള്ളൂ...ബാക്കി അയാള്‍ പറഞ്ഞില്ല...

"അതെന്താ ബാക്കി..??? " തന്റെ ഒന്നരക്കാല് താളത്തിലാട്ടി ഓടിച്ചുകുത്തി ചോദിച്ചു....

" അന്ന് രാത്രി കഴിഞ്ഞു .... പിറ്റേ ദിവസം രാവിലെ പാക്കിസ്ഥാന്‍ അതിര്‍ത്തി കമാണ്ടര്‍ ഇന്ത്യന്‍ കമാണ്ടാര്‍ക്ക് ഒരു സന്ദേശം അയച്ചു....അതില്‍ ഇങ്ങനെ എഴുതിയിരുന്നു..." മേലാല്‍ കയ്ക്കു ആരോഗ്യമുള്ള അലക്കുകാരെ അതിര്‍ത്തിയില്‍ നിര്‍ത്തണം... കഴുകി കഴുകി കൈ തളര്‍ന്ന ദേഷ്യത്തില്‍ നിങ്ങളുടെ പട്ടാളക്കാരുടെ യുനിഫോറം നിരത്തിക്കൂട്ടി അതിലേക്കു വെള്ളമടിച്ചു വെടിവേയ്ക്കുന്ന നിങ്ങളുടെ അലക്കുകാരനെ ഞങ്ങളുടെ ചാരന്മാര്‍ കണ്ടു...ശ്രദ്ധിക്കുക... പിന്നെ ഞങ്ങളാണ് അത് ചെയ്തതെന്ന് പറയരുത്...

ഇതുകേട്ട എല്ലാവരും മാധവന്‍ ചേട്ടന്‍ പോയ ദിക്കിലേക്ക് നോക്കി...കുറെ അകലെയുള്ള
രമണിചേച്ചിയുടെ ചായക്കടയില്‍ ഇരിപ്പുറപ്പിച്ച മാധവന്‍സ് ആദ്യം കണ്ട കൊച്ചുമോനോട് ഇങ്ങനെ തുടങ്ങിക്കഴിഞ്ഞിരുന്നു. ...." അന്ന് ഞാന്‍ പൂഞ്ചില്‍ ആയിരിക്കുന്ന സമയത്ത്....

 

Friday, January 21, 2011

പപ്പനാവ ചരിതം.

"സ്വാഹതം" എന്ന് മുന്‍പില്‍ എഴുതി വെച്ചിരിക്കുന്ന ചായക്കടയിലേക്ക് സ്വാഗതം. ഏതോ അക്ഷര വിരോധികളാണ് ആ ബോര്‍ഡിന് പിന്നില്‍ എന്ന് തെറ്റിദ്ധരിക്കേണ്ട... അത് വഴിയേ പറയാം. ഇതാകുന്നു മേലെമുക്കു എന്നറിയപ്പെടുന്ന കുഗ്രാമത്തിന്റെ ചിഹ്നമായി ഭൂപടത്തില്‍ സ്ഥാനം പിടിച്ച പദ്മനാഭ വിലാസം ചായക്കട. ഇതിന്റെ മുതലാളിയും മുഖ്യ തൊഴിലാളിയും പപ്പനാവന്‍ എന്ന്  സ്നേഹത്തോടെ നാട്ടുകാരും,"പള്ള" എന്ന് നാട്ടിലെ തെറിച്ച ചെറുപ്പക്കാരും വിളിക്കുന്ന  സാക്ഷാല്‍   പദ്മനാഭ  പിള്ള അവര്‍കള്‍ ആകുന്നു. പള്ള എന്നത് പദ്മനാഭന്റെ "പ" യും പിള്ളയുടെ "ള്ള" യും ചേര്‍ന്ന് ലോപിച്ച രൂപമാകുന്നു. പക്ഷെ ആരും കക്ഷി കേള്‍ക്കെ അങ്ങിനെ വിളിക്കില്ല. നിഘണ്ടുവില്‍ ഇനിയും ചേര്‍ക്കാന്‍ ബാക്കിയുള്ള വാഴു വഴുപ്പുള്ള തെറിപ്പാട്ടോ, അതല്ലങ്ങില്‍ ക്ലാവ് മണക്കുന്ന ചൂട് വെള്ളമോ ആയിരിക്കും മറുപടി.
ഇനി പപ്പനാവന്‍സിന്റെ കുടുംബ ചരിത്രം ചുരുക്കത്തില്‍ . ദാക്ഷായണി അമ്മയാണ്  കുടുംബിനി. അന്തരിച്ച നടി
 ശ്രീവിദ്യയെ ഓര്‍മിപ്പിക്കുന്ന ദാക്ഷ ചേച്ചിക്കും ഒരു ഓമന പേരുണ്ട്. " ഡ്രൈവിംഗ് സ്കൂള്‍ " എന്നാകുന്നു അത്. അതിനു കാരണമെന്താണെന്ന് നാട്ടിലെചെറുപ്പക്കാര്ഗവേഷണംനടത്തിക്കൊണ്ടിരിക്കുന്നു.ഏകമകന്‍ .പുഷ്പന് വയസ്സ് 19 പക്ഷെ പഠിക്കുന്നത്  ഒന്‍പതാം ക്ലാസ്സില്‍.  ഇനിഒരു തവണ  കൂടി ഒന്‍പതില്‍ തോറ്റാല്‍ പിടിച്ചു സ്കൂളിന്റെ പിയൂണ്‍ ആക്കിക്കളയും എന്ന് ഹെഡ് മാസ്റ്റര്‍ മിന്നല്‍ കുട്ടപ്പന്‍ സാര്‍ ഭീഷിണി പെടുത്തിയതിനാല്‍ ഈ വര്‍ഷമെങ്കിലും  പാസ്സവാനുള്ള കഠിന ശ്രമത്തിലാണ്  ടിയാന്‍.

പഠിക്കാന്‍ പുഷ്പന്‍ അതി സമര്‍ത്ഥനാണ്. അതാണ്‌ നമ്മള്‍ ചായക്കടയുടെ മുന്‍പില്‍ കണ്ട "സ്വാഹതം". അത്  തെറ്റാണെന്ന് ആരെങ്ങിലും പറഞ്ഞാല്‍ പപ്പനാവന്‍സിലെ സ്നേഹനിധിയായ പിതാവ് കോപിക്കും. ഒന്‍പതാം ക്ലാസ്സ്‌ ഒന്ന് കഴിഞ്ഞു കിട്ടിയാല്‍ മകനെ ഒരു ഡോക്ടറാക്കണം എന്നാണു പപ്പനാവന്റെ സ്വപ്നം.  പുഷ്പന്റെ മലയാളത്തിലെ സാമര്‍ത്യം നാം  കണ്ടു. ഹിന്ദിയാണ്‌ പുഷ്പന്റെ പ്രശ്നം. കയറില്‍ തൂങ്ങിക്കിടക്കുന്ന അലക്കിയ തുണികള്‍ പോലെ വരയില്‍ ഞാന്നു കിടക്കുന്ന ഹിന്ദി അക്ഷരങ്ങളോട് പുഷ്പന് ദേഷ്യമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒന്‍പതാം ക്ലാസ്സില്‍ പുഷ്പന് കിട്ടിയ ആകെ മാര്‍ക്ക് പതിമൂന്ന്. !! എങ്കിലും  ഡോക്ടരാക്കണമെന്ന തന്റെ പിതാവിന്റെ ആഗ്രഹവും, കുട്ടപ്പന്‍ സാറിന്റെ ചൂരലും അവനേ പഠിക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.


*********    *********     *********     *********     *********     *********    *********   *********
ഇനി തുടരാം.... പെട്ടെന്നാണ് ഒരു വലിയ സംഭവം വാര്‍ത്തയായി അവിടെ വന്നു ചേര്‍ന്നത്‌.  ഗ്രാമ പഞ്ചായത്തുകളില്‍ ഇലക്ഷന്‍ പ്രഖ്യാപിച്ചിരിക്കുന്നു. !!!! ആദ്യമൊന്നും പള്ളയ്ക്കു വലിയ താല്‍പ്പര്യം തോന്നിയില്ല. ഗോള്‍ഡ്‌  മേല്ടു ചെയ്യുന്നിടത്ത്  ക്യാറ്റിനു വാട്ട്‌   കാര്യം എന്ന മട്ട്. പക്ഷെ ലോക്കല്‍ നേതാക്കന്മാര്‍ രംഗപ്രവേശനം ചെയ്തപ്പോഴാണ് കിടിലോല്‍ കിടിലന്‍ കച്ചവടക്കാരനായ പള്ളയുടെ തലയില്‍ ബള്‍ബ്‌ അല്ല.. ട്യൂബ് ലൈറ്റ് തന്നെ തെളിഞ്ഞത്. പുന്നെല്ലു കണ്ട പെരുച്ചാഴി മാതിരി നേതാക്കന്മാരുടെ വായകള്‍ തുറന്നു . രജനികാന്തിനെ ഓര്‍മിപ്പിക്കുന്ന കൂപ്പുകൈകളുമായി നേതാക്കന്മാര്‍ പപ്പനാവന്‍സിന്റെ കടയില്‍ മാറി മാറി സന്ദര്‍ശനം നടത്തി. അവിടെയിരുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ചായയും ദോശയും വാങ്ങിക്കൊടുത്തു. കാശ് കൊടുക്കാതെ പോകാനുള്ള ഇടതു നേതാവിന്റെ മുമ്പില്‍ പള്ള ഒരു ബോര്‍ഡ്‌ എടുത്തു വച്ച്. "ഈന്നു രക്കം നളെ കാടം" എന്നാകുന്നു അത്. ഇന്ന് രൊക്കം നാളെ കടം എന്നാണ്  അതിന്റെ യഥാര്‍ത്ഥ അര്‍ഥം. അതെഴുതിയത് ആരാണെന്നു പറയേണ്ടല്ലോ.. ഭാവിയിലെ പീയൂണ്‍ തന്നെ.ഇലക്ഷന്‍ അടുത്തിരിക്കുന്നതിനാലും കടയില്‍ അഞ്ചാറു പേര്‍ ഉണ്ടായിരുന്നതിനാലും ഒന്നും പറയാതെ കാശു കൊടുത്തിട്ട് സഖാവ്  പോയി.
പതിയെപതിയെ മേലെമുക്ക് ആളുകളെക്കൊണ്ട്നിറഞ്ഞു. ചര്‍ച്ചകളും വാഗ്വാദങ്ങളും പന്തായങ്ങളും അരങ്ങേറി. പദ്മനാഭ വിലാസം കടയിലും വ്യത്യാസങ്ങള്‍ വന്നു തുടങ്ങി. ദോശയ്ക്ക് പകരം " പൊറോട്ട " എന്നാ ദിവ്യ പലഹാരം സ്ഥാനം പിടിച്ചു. 15  കിലോമീറ്റര്‍ അകലെയുള്ള ഹോട്ടലില്‍ മാത്രം കിട്ടുന്ന ആ സാധനം സ്വന്തം നാട്ടില്‍ ആവിഷ്കരിച്ച പള്ളയെ നാട്ടുകാര്‍ മഹാനായി കരുതി.പൊറോട്ടയ്ക്ക് മേമ്പൊടിയായി ബീഫും ബീഫിടാത്ത മുട്ടകറിയും അവതരിച്ചു. നാട്ടിലെ ജോലിയും കൂലിയുമില്ലാത്ത 18  തികഞ്ഞ എല്ലാ പയ്യന്‍സും സ്വര്‍ഗ്ഗ രാജ്യം ഇവിടെതന്നെയെന്നു വിശ്വസിച്ചു. ഇടതന്റെ വക കുശാല്‍ പൊറോട്ടയും ബീഫും കഴിഞ്ഞു അരമണിക്കൂറിനു ശേഷം വലതന്റെ വക. പിന്നെ കാവി പാര്‍ട്ടിക്കാരുടെയും പച്ച പാര്‍ട്ടിക്കാരുടെയും എല്ലാം ... സംഗതി കുശുകുശാല്‍. !!
ഇലക്ഷന്‍ ചൂട് മൂക്കുന്നതിനനുസരിച്ചു പള്ളയുടെ പള്ള മാത്രമല്ല കീശയും നിറഞ്ഞു. " ദൈവമേ.. ഈ കുന്ത്രാണ്ടം ഇപ്പോഴെങ്ങും തീരല്ലേ.... എന്റെ മേലെക്കാവില്‍ മുത്തപ്പാ... നിനക്ക് ഞാന്‍ ഒരു സ്വര്‍ണ മാല .... അല്ലെങ്ങില്‍ വേണ്ട.... ഒരു വെള്ളി മാല ..... ശ്ശെ... ശരിയാവൂല്ല. ഒരു പത്തു രൂപാ നേര്‍ച്ച ഇട്ടെക്കാമെ...."പള്ള മനമുരുകി പ്രാര്‍ഥിച്ചു. ഇലക്ഷന് ശേഷം ഓല മാറ്റി ഷീറ്റിട്ട തന്റെ മഹനീയ സ്ഥാപനത്തെ സ്വപ്നം കാണാന്‍ തുടങ്ങി.

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ചൂടോടെ നടന്നു. എല്ലാ പാര്‍ട്ടിക്കാരും സമ്മേളന സ്ഥലമായി തിരഞ്ഞെടുത്തത് പദ്മനാഭ വിലാസം നഗര്‍ ആയിരുന്നു. പള്ളയ്ക്കു ലാഭം ഇരട്ടിക്കാന്‍ തുടങ്ങി. ജോലിയില്ലാതെ കറങ്ങി നടന്ന ഒരു തമിഴനെ തന്റെ സപ്ലയര്‍ ആയി പള്ള നിയമിച്ചു. മുരുകന്‍ ആള് മിടുക്കനായിരുന്നു. നല്ലപോലെ ജോലിചെയ്യും . രണ്ടു കാര്യങ്ങള്‍ മാത്രം പള്ളയ്ക്കു അവന്റെ സ്വഭാവത്തില്‍ ഇഷ്ടപെട്ടില്ല. ആദ്യത്തെ കാര്യം തീറ്റ തന്നെ. അവന്റെ വയറ്റില്‍ കൊക്കോ പുഴുക്കളുടെ സംസ്ഥാന സമ്മേളനം നടക്കുന്നുണ്ടാവും. പിന്നെ അതുകൊണ്ട് ഒരു ഉപകാരമുണ്ട്. വേസ്റ്റ് കുഴിച്ചിടാന്‍ പ്രത്യേകം കുഴി നോക്കണ്ടാ. രണ്ടാമത്തെ കാര്യം അവന്റെ ദാക്ഷായണി അമ്മയും ആയുള്ള ഇടപാടാണ്.ദക്ഷേച്ചിക്ക് അവന്‍ ഒരു വല്ല്യ അനുഗ്രഹമായിരുന്നു. അടുക്കളയില്‍ ചേച്ചിയെ സഹായിക്കാനും അത്യാവശ്യം സിനിമാ കഥകളൊക്കെ പറഞ്ഞുകൊടുക്കാനും അവനു നല്ല മിടുക്കായിരുന്നു

കച്ചവടം പൊടി പൊടിച്ചു നീങ്ങി. .ചര്‍ച്ചകളും സമ്മേളനങ്ങളും മുറയ്ക്ക് നടന്നു. ആയിടയ്ക്കാണ് ഒരു ഞെട്ടിക്കുന്ന സത്യം നാട്ടുകാര്‍ അറിഞ്ഞത്. " കീരി ഫല്‍ഗു " നാമനിര്‍ദേശ  പത്രിക  സമര്‍പ്പിച്ചിരിക്കുന്നു. !!!! ഈ കീരിയെ കുറിച്ച് ഒരല്‍പം കാര്യം. ഈ മഹാന്റെ പേര് ഫല്‍ഗുനന്‍ നായര്‍  സ്വദേശം മേലെമുക്ക് തന്നെ. 10  വര്‍ഷമായി  സര്‍ക്കാര്‍ ചിലവില്‍ താമസിക്കുകയായിരുന്നു. പോലീസ് അകമ്പടിയോടെ.വൃദ്ധയെ പീഡിപ്പിച്ചു കൊലപ്പെടുതിയതിനായിരുന്നു ആ ജയില്‍ വാസം. മറ്റു നാല് കൊലക്കേസുകളിലും തെളിവില്ലാത്തതിനാല്‍ കീരി രക്ഷ പെട്ടു. നാട്ടുകാരുടെ പേടി സ്വപ്നം. പൊടികുഞ്ഞു മുതല്‍  അമ്മൂമ്മമാര്‍ വരെ കീരിയേ കണ്ടാല്‍ ഓടി ഒളിക്കും. ആണുങ്ങള്‍ മുണ്ടഴിച്ചിട്ടു ബഹുമാനം പ്രകടിപ്പിക്കും.കീരിക്കാടന്‍ ജോസിന്റെ ഒരു ഒന്നാന്തരം ഡ്യൂപ്ലിക്കേറ്റ്‌.കയ്യിലുള്ള മലപ്പുറം കത്തി കൊണ്ട് പല്ല് കുത്തി ആശാന്‍ റോഡിലിറങ്ങിയാല്‍ തെരുവ് നായ്ക്കള്‍ പോലും വിസയ്ക്ക് അപ്ലൈ ചെയ്യും. ആ കീരിയാണ് നാമനിര്‍ദേശ പത്രിക കൊടുത്തിരിക്കുന്നത്‌. !!!!

ആരാണ് ഇതിനു പിന്നില്‍ എന്ന് ആര്‍ക്കും അറിയില്ല. ഇന്നും അത് അജ്ഞാതം. ഇടതന്മാരാണ് എന്ന് വലതന്മാരും,നേരേ തിരിച്ചും അല്ല, കാവിക്കാരാണ് എന്ന് പച്ചക്കാരും പറഞ്ഞു നടന്നു. എന്നാല്‍ ആര്‍ക്കും അത് ഫല്ഗുവിനോട് ചോദിക്കാനുള്ള ധൈര്യമില്ല. !!!
*********    *********     *********     *********     *********     *********    *********   *********
സമയം രാവിലെ എട്ടു മണി. സ്ഥലം പള്ള വിലാസം ചായക്കട. ഇന്ന് ഇടതിന്റെ സ്ഥാനാര്‍ഥി സഖാവ് കുട്ടപ്പന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്നു. അധികം സഖാക്കള്‍ കൂടെയില്ല. കാരണം, മത്സരിക്കേണ്ടത് കീരിക്കെതിരേയാണ്. എങ്കിലും സ കുത്ത് കുത്ത് എന്ന് തന്റെ പേരിനു മുമ്പില്‍ ചേര്‍ത്ത കുട്ടപ്പന്‍ ഉഷാറിലാണ്. മറ്റാരും പാര്‍ടിയില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറാകാത്തത് കൊണ്ട് കിട്ടിയ ചാന്‍സാണ്. ജയിച്ചു കിട്ടിയാല്‍ ബഹു വിശേഷമായിരിക്കും .പപ്പനാവന്‍സിനു കീരിയോടു തീര്‍ത്താല്‍ തീരാത്ത ദേഷ്യം തോന്നി. കീരി സ്ഥാനാര്‍ഥി ആയതില്‍ പിന്നെ പഴയ കച്ചവടം ഒന്നും നടക്കുന്നില്ല. വന്‍ പ്രതീക്ഷകളോടെ വലിയ തുകയ്ക്കുള്ള പലചരക്ക് സാധനങ്ങളാണ് കടമായി എടുത്തു വെച്ചിരിക്കുന്നത്. മുരുകനുള്ളത് കൊണ്ട് അത് തീര്‍ന്നു കിട്ടാന്‍ വലിയ താമസം വേണ്ടി വരില്ല.
പക്ഷെ താന്‍ ഒരു വലിയ കടക്കാരനായി മാറും. പള്ളയ്ക്കു ആകെ നിരാശ തോന്നി. ഒന്ന് പച്ച പിടിച്ചു വന്നതാണ്.

ചിന്തകളെ മുറിച്ചു കൊണ്ട് കടയിലേക്ക് മൊട്ട സതീശന്‍ ഓടിക്കയറി.

കുട്ടപ്പന്‍ സഖാവേ വിട്ടോ... കീരി നിങ്ങളെ തിരക്കി ഇങ്ങോട്ട് വരുന്നുണ്ട്. "
" എന്തിന് ??"കുട്ടപ്പന്സിന്റെ ശബ്ദത്തിനു ടെമ്പോയോ ലോറിയോ ഒക്കെ കുറവായിരുന്നു.
 "അതെനിക്കറിയില്ല , പക്ഷെ മലപ്പുറം കയ്യിലോണ്ട്. ഒന്നൊതുങ്ങി നില്ക്കുന്നതാ ഇപ്പം നല്ലത്. "
" ഞ ഞ ഞാനെന്തിനാ മാറി നിക്കണേ ???" കുട്ടപ്പന്സിന്റെ ഇപ്പോഴത്തെ ശബ്ദത്തിനു  ശരിക്കും കരച്ചിലിന്റെ രാഗമായിരുന്നു.
 പെട്ടെന്ന് ചായക്കടയും പരിസരവും നിശബ്ദമായി. ഇടിമിന്നല്‍ പോലെ കീരി കടയിലേക്ക് കയറി. ആകെ കടയിലെ ജനസംഖ്യ അപ്പോള്‍ ആറ് മാത്രമായിരുന്നു. പള്ള സഹിതം.പള്ളയോഴിച്ചു ബാക്കി എല്ലാവരും എഴുന്നേറ്റു നിന്ന് ബഹുമാനം പ്രകടിപ്പിച്ചു. കീരി പള്ളയെ ഒന്നിരുത്തി നോക്കിയിട്ട് ഒരു ബഞ്ചില്‍ ഇരിപ്പായി.

 "ഒരു കഷായവും രണ്ടു ഗുളികയും "  ഗുഹയില്‍ നിന്ന് വരുന്നതുപോലെയുള്ള കീരിയുടെ ശബ്ദം പുറത്തു വന്നു
പള്ളയ്ക്കു കാര്യം മനസ്സിലായി. ഒരു ചായയും രണ്ടു പൊറോട്ടയുംആണ്  കീരി ഉദ്ദേശിച്ചത്.അത് പള്ള എത്തിച്ചു. കീരിയുടെ സ്ഥാനത്തു മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ പപ്പനാവന്‍സ് തെറി കൊണ്ട് അഭിഷേകം ചെയ്യുമായിരുന്നു. തന്റെ ഭക്ഷണത്തെ ആക്ഷേപിച്ചതിന്. !!

പെട്ടെന്ന് കീരിയുടെ കത്തി മേശപ്പുറത്തു നിന്ന് താഴെ വീണു. " അതിങ്ങേടുക്കടാ....."കീരിയുടെ ആവശ്യം സ കുത്ത് കുത്ത് കുട്ടപ്പന്‍സിനോടാകുന്നു.കുട്ടപ്പന്‍സ് പതിയെ മുമ്പോട്ട്‌ നീങ്ങി. സഖാവ് നേരത്തെ നിന്നിരുന്നിടത് ഒരു ചെറിയ തടാകം രൂപപ്പെട്ടിരുന്നു. കീരിയോടുള്ള ബഹുമാനം കൂടിപ്പോയത് കൊണ്ടും അദ്ദേഹം തന്നെ കാണാന്‍ വന്നതാണെന്നും ഉള്ള അറിവില്‍ ടിയാന്‍ നിക്കറില്‍ ജലസേചനം നടത്തിയതായിരുന്നു അത്.

കുനിഞ്ഞു കത്തിയെടുക്കാന്‍ പോയ കുട്ടപ്പന്‍സിനെ വെള്ളത്തില്‍ നിന്നും മാക്രിയെ പോക്കുന്ന ലാഘവത്തോടെ കീരി പൊക്കി. അന്തരീക്ഷത്തില്‍ നിന്ന  സഖാവ്  കീരിയോടു കരഞ്ഞു പറഞ്ഞു. ... " ഫല്‍ഗു ചേട്ടാ...എന്നെ കൊല്ലല്ലേ.... "
 " നീ മത്സരിക്കുന്നുണ്ടോടാ ...."
 " ഇല്ല ....ഇല്ലേയില്ല... "
"പിന്നെ നീ ഇന്ന് പേപ്പറ് കൊടുക്കാന്‍ പോവുന്നതെന്തിനാ.. ? "
 " അമ്മച്ചിയാണേ.... എന്റെ രണ്ടു മക്കള്‍ സത്യം ..... ആള്‍ക്കാര് ചുമ്മാ പറയുന്നതാ ഫല്‍ഗു ചേട്ടാ.... എന്നെ ഒന്നും ചെയ്യല്ലേ....."

മുത്തയ്യ മുരളീധരന്‍ പന്ത് കറക്കി എറിയും പോലെ കുട്ടപ്പന്‍സിനെ ഒന്ന് സ്പിന്‍ ചെയ്ത ശേഷം കീരി വായുവിലേക്ക് എറിഞ്ഞു. സഖാവ് ആദ്യം പിച്ച്  ചെയ്തത്  പള്ളയുടെ മേശപ്പുറത്ത് ആയിരുന്നു.

പപ്പനാവന്‍സിന്റെ ധാര്‍മിക രോഷം പതഞ്ഞു പൊങ്ങി. " പോക്കിരിത്തരം കാണിക്കരുത് കീരീ... മര്യാദയ്ക്ക് പോ..."കീരി ഒന്നും മിണ്ടിയില്ല..... " എടാ ഇറങ്ങിപോകാന്‍.... " പള്ള തൊള്ള തുറക്കും പോലെ അലറി.
 " നിന്നെ ഞാന്‍ എടുത്തോളാം കേട്ടോടാ... " കുട്ടപ്പന്‍സിനെ ഒന്ന് കൂടി ഭീഷിണി പെടുത്തിയിട്ടു കീരി കടയില്‍നിന്ന് ഇറങ്ങി പോയി..കാഴ്ചക്കാര്‍ ശ്വാസം വിടാതെ , വിശ്വാസം വരാതെ പള്ളയെ നോക്കി.

നിങ്ങള്‍ക്ക് അദ്ഭുതം തോന്നുന്നുണ്ടാവും ..... കിടിലോല്‍ കിടിലന്‍ കീരി പള്ളയെ ഒന്നും ചെയ്യാഞ്ഞതില്‍....പള്ള പറഞത് ഒരു കുഞ്ഞാടിനെ പോലെ അനുസരിച്ചതില്‍... തോക്കില്‍ കയറി ഓയില് ചെക്ക് ചെയ്യല്ലേ..... പറയാം.... നാട്ടില്‍ കീരി ഉപദ്രവിക്കാത്ത ഒറ്റ ആണേ  ഉള്ളു. അത് പള്ളയാകുന്നു. കീരി പീഡിപ്പിക്കാന്‍ ശ്രമിക്കാത്ത ഒറ്റ പെണ്ണെ ഉള്ളു. അത് ദക്ഷേച്ചി ആകുന്നു. കാരണം മറ്റൊന്നുമല്ല അവര്‍ കീരിയുടെ സ്വന്തം സഹോദരി ആകുന്നു. നാട്ടില്‍ തല്ലും വഴക്കുമായി നടന്ന തന്റെ വീട്ടില്‍ ഒറ്റയ്ക്ക് നരകിച്ചിരുന്ന പെങ്ങള്‍ക്ക് ഒരു ജീവിതം കൊടുത്ത പള്ളയോടു കീരിക്ക് കടപ്പാടുണ്ട്. അത് പള്ളയ്ക്കും അറിയാം. ആ  ധൈര്യത്തിലാണ്  പള്ള അങ്ങനെ വെച്ച് കാച്ചിയത്.
 കീരി പോയെങ്കിലും മേലെ മുക്ക് നിശബ്ദമായിരുന്നു. ആരുടെയോ മരണം സംഭവിച്ച പോലെ. കുട്ടപ്പന്‍ സഖാവിനു കുട്ടി സഖാക്കള്‍ മേലാകെ തടവി കൊടുക്കുന്ന തിരക്കിലായിരുന്നു.

കീരി പഞ്ഞിക്കിട്ട കുട്ടപ്പന്‍സിന്റെ ബോഡി ആക്രി കടക്കാര്‍ പോലും എടുക്കില്ല... " എന്നാലും സഖാവ് ഇത്ര പേടിച്ചു തൂറി ആയി പോയല്ലോ.... " മൊട്ട സതീശന്‍ കുട്ടപ്പന്‍സിനു ധൈര്യം നല്‍കാന്‍ ശ്രമിച്ചു.  " പ്പ്ഭ.... പരട്ട മോട്ടേ... നിന്റെ മുണ്ടും  നനഞ്ഞില്ലേട അയാളെ കണ്ടപ്പോള്‍..." കുട്ടപ്പന്‍ മൊട്ടയുടെ കൈ കുടഞ്ഞെറിഞ്ഞു.
" ഈ പപ്പനാവന്‍ ചെട്ടനില്ലാരുന്നെങ്കില്‍ എന്റെ ശവമടക്ക് ഇന്ന് നിനക്കൊക്കെ കൂടാമായിരുന്നു. " കുട്ടപ്പന് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.
" അത് പോട്ടെ സഖാവേ .... നമുക്ക് പേപ്പറ് കൊടുക്കാന്‍ പോകണ്ടേ... " മൊട്ട ചിരിച്ചു കൊണ്ട് ചോദിച്ചു.
" പേപ്പറ്.... നിന്റെ അമ്മായിയപ്പന്റെ കല്യാണക്കുറി കൊണ്ട് കൊടുക്കടാ തെണ്ടി.... എന്നെ എടുത്തോളാം എന്ന് പറഞ്ഞിട്ടാ അയാള് പോയത്. എനിക്കേ പ്രായപൂര്‍ത്തിയായ രണ്ടു പെണ്‍ മക്കളുണ്ട്. " നീ ഒന്ന് പോയെ... " കുളക്കോഴി പോലെ കുട്ടപ്പന്‍ ഡയറിയും കക്ഷത്തില്‍ വെച്ച്  വാണം വിട്ട പോലെ വീട് ലക്ഷ്യമാക്കി ഓടി.

പള്ളയ്ക്കു സ്വന്തം അളിയനോട് തോന്നിയ ദേഷ്യം വളരെ വലുതായിരുന്നു. തന്റെ സ്വപ്നങ്ങളെല്ലാം കീരിയുടെ വരവോടെ തകരുകയാണെന്ന് അയാള്‍ക്ക്‌ തോന്നി. രണ്ടു ദിവസത്തേക്ക് ഒരുതരം വല്ലാത്ത മൂകതയായിരുന്നു മേലേമുക്കില്‍. പ്രധാനപ്പെട്ട പാര്ട്ടിക്കാരാര തന്നെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. പത്രികാ സമര്‍പ്പനതിനുള്ള അവസാന തീയതി അടുത്ത് കഴിഞ്ഞു... പാര്‍ട്ടികളുടെ നേതാക്കന്മാര്‍ എത്ര ശ്രമിച്ചിട്ടും മേലേമുക്കില്‍ നിന്നും ആരും മത്സരിക്കാന്‍ തയ്യാറായില്ല. കാരണം അവരുടെ എല്ലാം വീട്ടില്‍ അമ്മ പെങ്ങേമ്മാര്‍ ഉണ്ടായിരുന്നു. പ്രായ പൂര്‍ത്തിയായ പെണ്‍ മക്കള്‍ ഉണ്ടായിരുന്നു. ഇതൊന്നും ഇല്ലാത്തവര്‍ക്ക്  ഉഴിച്ചിലിനും പിഴിച്ചിലിനും ,ഉള്ള കാശില്ലായിരുന്നു.
 രംഗത്ത് കീരി മാത്രം. പപ്പനാവന്‍സിന്റെ കച്ചവടം കുറഞ്ഞു. കച്ചവടം കൂടണം എങ്കില്‍ കീരിക്ക് ഒരു എതിര്‍ സ്ഥാനാര്‍ഥി വേണം എന്ന അവസ്ഥയായി. ആ വിധത്തിലുള്ള ചര്‍ച്ചകള്‍ക്ക് പള്ള തന്നെ മുന്‍കയ്യെടുത്തു. പക്ഷെ ആരും തയ്യാറായില്ല. കുട്ടപ്പന് കിട്ടിയ വാണിംഗ് ഗ്രാമത്തിനു മുഴുവനുമായി അവര്‍ കരുതി. പക്ഷെ പള്ള പിന്തിരിഞ്ഞില്ല. എല്ലാ ലോക്കല്‍ നേതാക്കന്മാരോടും അയാള്‍ സംസാരിച്ചു നോക്കി. നോ ഫലം. " എന്നാ പിന്നെ പപ്പനാവന്‍ ചേട്ടനങ്ങ് മത്സരിച്ചു കൂടെ... ?? " ചോദ്യം മൊട്ട സതീശന്റെതായിരുന്നു.

" അത് ശരിയാ.... കീരിക്കെതിരെ മനസമാധാനത്തോടെ ഈ നാട്ടില്‍ മത്സരിക്കാന്‍ പറ്റുന്ന ഒരേ ഒരാളെ ഇവിടുള്ളൂ... അത് പപ്പനാവന്‍ ചേട്ടനാ.... " കുട്ടപ്പന്‍ പിന്താങ്ങി. കീരിയോടുള്ള പക അങ്ങനെങ്കിലും തീര്‍ക്കാമെന്ന് അയാള്‍ കരുതി.

" എനിക്ക് ഒരു കുന്തവും അറിയില്ല ...അല്ലെങ്കില്‍ ഞാന്‍ നിക്കുമായിരുന്നു ...... എനിക്കാരേം പേടിയില്ല. " പള്ള തട്ടി വിട്ടു....

അതിനു ചേട്ടന്‍ പേടിക്കുന്നതെന്തിനാ... ഞങ്ങളൊക്കെയില്ലേ ഇവിടെ.... ആ പറഞ്ഞത് വലതന്‍ കുഞ്ഞാണ്ടി ആയിരുന്നു. " ങ്ങള് നിക്കീന്‍ പിള്ളേച്ചാ..."ലീഗ് നേതാവ് കരീം ഐക്യമുന്നണി പ്രഖ്യാപനം നടത്തി.
"ഹേ.. അതൊക്കെ മെനെക്കേടാകും ...നമുക്ക് സമയമില്ലപ്പ... " പള്ള പതിയെ പിന്‍വാങ്ങാന്‍ ശ്രമിച്ചു.

പക്ഷെ എല്ലാ പാര്‍ട്ടിക്കാരുടെയും അതിലുപരി നാട്ടുകാരുടെയും പൊതുവായ ആവശ്യമായിരുന്നു കീരിയ്ക്കെതിരെ ഒരു സ്ഥാനാര്‍ഥി. ദക്ഷേച്ചി വിലക്കിയിട്ടും പപ്പനാവന്‍സ് തൊണ്ണൂറു പ്രാവശ്യം ആലോചിച്ചിട്ടും ആ വിധിയെ തടുക്കാനായില്ല. പിറ്റേ ദിവസം മേലെമുക്ക്‌ ഗ്രാമം ഉണര്‍ന്നത് ആ സുപ്രധാന വാര്‍ത്ത ശ്രവിച്ചു കൊണ്ടായിരുന്നു. " കീരി ഫല്‍ഗുനന് എതിരെ ശ്രീ പദ്മനാഭ പിള്ള അവര്‍കള്‍ മത്സരിക്കുന്നു. "

.
*********    *********     *********     *********     *********     *********    *********   *********
കീരി,പള്ളയുടെഈനീക്കം തീരെ പ്രതീക്ഷിച്ചില്ല. ആദ്യംതമാശയായി കരുതിയെങ്കിലും   തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നങ്ങള്‍ അനുവദിച്ചു വിജ്ഞാപനം ഇറക്കിയപ്പോഴാനു കീരിയും (ശരിക്കും പള്ളയും !!) ആപ്പിലായത്. മേലെമുക്ക് വാര്‍ഡില്‍ രണ്ടു സ്ഥാനാര്‍ഥികള്‍ മാത്രം. !!! ആദ്യ സ്ഥാനാര്‍ഥി ശ്രീ ഫല്‍ഗുനന്‍ നായര്‍. അദ്ദേഹത്തിന്റെ ചിഹ്നം വെട്ടുകത്തി. !!! എതിര്‍ സ്ഥാനാര്‍ഥി ശ്രീ പദ്മനാഭ പിള്ള. " പുട്ടുകുറ്റി " ചിഹ്നത്തിലായിരിക്കും അദ്ദേഹം മത്സരിക്കുക. സ്ഥാനാര്തികളുടെ സ്വഭാവം അറിഞ്ഞു തന്നെ കമ്മിഷന്‍ ചിഹ്നങ്ങള്‍ അനുവദിച്ചിരിക്കുന്നു. !!!

പള്ളയ്ക്കു ആകെ ഒരു ഇത്. ഒരു വാശിക്ക് കയറി നില്‍ക്കുകയും ചെയ്തു.... ഇനി ജയിച്ചില്ലെങ്കില്‍ ആകെ നാണക്കേടാകും എന്ന് മാത്രമല്ല, ജീവിച്ചിരുന്നിട്ട് തന്നെ കാര്യമില്ല. ഇലക്ഷന്‍ എന്ന കുന്ത്രാണ്ടം കാരണം കൊണ്ട് ഇപ്പോള്‍ തന്നെ ഒരു നല്ല തുക കടമായിക്കഴിഞ്ഞു . ഇനി ഇലക്ഷന് ജയിച്ചിട്ടു വേണം പത്തു കാശ് അടിച്ചുമാറ്റി അതൊക്കെയൊന്നു വീട്ടാന്‍. ഇല്ലെങ്ങില്‍ നാട് വിടുന്നതാവും ഭേദം. ദക്ഷേച്ചി ആകെ കലി കയറി നില്‍ക്കുകയാണ്. " ആവശ്യമില്ലാത്ത ഓരോ വയ്യാവേലി എടുത്തു മറ്റെടത് വെച്ചുകൊള്ളും. " അവര്‍ പ്രാകി.
" എങ്കിലും എന്റെ പോന്നാങ്ങളയോട് തന്നെ വേണമായിരുന്നോ മനുഷ്യാ നിങ്ങടെ സോക്കേട്‌ ? ഇനി കിട്ടുന്നത് മേടിച്ചു കൂട്ടിക്കോ .. "
അവരുടെ സ്വരത്തിന് ഒരു ഭീഷിണിയുടെ രുചിയുണ്ടെന്ന്  മനസ്സിലാക്കിയ പള്ള v .S അച്ചുതാനന്ദനെ പോലെ താടി നെഞ്ചില്‍ മുട്ടിച്ചുകൊണ്ട്‌ ഒരു ആട്ടാട്ടി.  " പ്ഫ.... നിന്റെ ഒരു പൊന്നാങ്ങള ..... നാട്ടിലെ പെണ്ണുങ്ങളെ ജീവിക്കാന്‍ സമ്മതിക്കാത്ത, ആണുങ്ങളെ ക്ഷയരോഗികള്‍ ആക്കിയ, എന്റെ കച്ചവടം മുടിപ്പിച്ച അവനെ തോല്പ്പിചിട്ടെ ഇനി എനിക്ക് ഉറക്കം ഉള്ളെടി... മറ്റേ മോളെ.... "
പള്ളയുടെ ഈ  പരസ്യ പ്രസ്താവന നാട്ടുകാര്‍ രോമാഞ്ചതോടെ ആണ് ശ്രവിച്ചത്  കാരണം കീരി അവര്‍ക്കൊരു പൊതു ശത്രുവാണ്. ടിയാനെ തളയ്ക്കാന്‍ പള്ളയ്ക്കു മാത്രമേ കഴിയൂ. ആള്‍ക്കാര്‍ കൂട്ടത്തോടെ ചായക്കടയിലേക്ക് ഇരച്ചു കയറി. പപ്പനാവന്സിനു രോമാഞ്ചവും രോമാമില്ലാത്തിടത് തൊലി മാഞ്ചവും ഉണ്ടായി. !!! ദാ... വീണ്ടും തന്റെ കട തിരക്കുള്ളതാകുന്നു. !!! തന്റെ നഷ്ടം നികരാന്‍ പോകുന്നു. ഇലക്ഷന് നിന്നില്ലായിരുന്നു എങ്കില്‍ വന്‍ നഷ്ടമായി പോയേനെ. ... കടയിലേക്ക് കയറിയ മൊട്ട സതീശന്‍ തന്റെ എരുമ സ്വരത്തില്‍ ആഞ്ഞു വിളിച്ചു.... " ധീരാ വീരാ പിള്ളേച്ചാ... ധീരതയോടെ നയിച്ചോളൂ.... ഞങ്ങളെല്ലാം പിന്നാലെ... "!!!പള്ളയ്ക്കു തന്നെ തന്നെ വിശ്വസിക്കാനായില്ല..... താന്‍ ഒരു എ.കെ ആന്റണി ആയ പോലെ..... പിണറായി വിജയന്‍ ആയ പോലെ.... എന്തിനു ഒരു മടല്‍ ബീഹാറി വാച്ചുപോയി ആയ പോലെ.... പള്ള ഒന്ന് നിവര്‍ന്നു നൂന്നു.

" പ്രിയമുള്ളവരേ.... നമ്മുടെ പ്രിയങ്കരനായ.... പ്രസംഗം ആരംഭിച്ചത് കുഞ്ഞു എന്ന് ഒമാനപ്പെരിലരിയപ്പെടുന്ന രാമചന്ദ്രന്‍ പിള്ളയാണ്. അദ്ദേഹം പറഞ്ഞതൊന്നും പള്ള കേട്ടില്ല. മറ്റേതോ ലോകത്തിലായിരുന്നു അയാള്‍.... നീണ്ട കയ്യടി ശബ്ദമാണ് പള്ളയെ സ്വപ്നത്തില്‍നിന്നു ഉണര്‍ത്തിയത്.

ഈ രാമേന്ദ്രന്‍ കുഞ്ഞു ആള് പഴയ കോണ്ഗ്രസ്സുകാരനനാണ്. ഒരു വട്ടം പഞ്ചായത്ത് മെമ്പര്‍ ആയിരുന്ന വ്യക്തിയും ആണ്. മെമ്പര്‍ ആയിരിക്കുമ്പോള്‍ നാട്ടിലെ പൊതു തടികളെല്ലാം വെട്ടിവിട്ടു നാല് തുട്ടു  സമ്പാദിച്ച മിടുക്കനാണ്.
കക്ഷിയാണ് പള്ളയുടെ പുതിയ രാഷ്ട്രീയ ഗുരു.  കൂട്ടിനു പഴുതാര മീശക്കാരനായ കുട്ടപ്പന്‍ സഖാവും മൊട്ട സതീഷും. ഒളിഞ്ഞും തെളിഞ്ഞും കാവി പാര്‍ട്ടിയും  പച്ച പാര്‍ട്ടിയും  തങ്ങളുടെ വന്‍ പിന്തുണ പുട്ടുകുറ്റി ചിഹ്നത്തിനു പ്രഖ്യാപിച്ചു കഴിഞ്ഞു. ആകെ മൊത്തമായും ചില്ലറയായും പള്ള വന്‍ ഭൂരിപക്ഷത്തിനു വിജയിക്കും എന്നുറപ്പായി.
പകല്‍ സ്വപ്നത്തിനിടയിലും പൊറോട്ട വെട്ടി വിഴുങ്ങി കാശ് കൊടുക്കാതെ മുങ്ങുന്ന മോട്ടയെ മുരുഗന്‍ കയ്യോടെ പൊക്കി. " തുട്ടു കൊടുങ്ക അയ്യാ... " അവന്‍ മോട്ടയോടു പറഞ്ഞു.
" എന്താ പപ്പനാവന്‍ ചേട്ടാ ഇത് ? ഈ ചെറുക്കനെ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊട്..  ഇവന്‍ ചേട്ടന്റെ എലെക്ഷന്‍  എജെന്റ് ആയ എന്നോട് കാശ് ചോദിക്കുന്നേ...."

മൊട്ടയുടെ ഒരു കണ്ണില്‍ പൊറോട്ടയുടെ  കാശും മറു കണ്ണില്‍ അവന്റെ വീട്ടിലെ എട്ടു വോട്ടും പള്ള തിളങ്ങി കണ്ടു. പത്തു പൊറോട്ട ആണോ അതോ എട്ടു വോട്ടാണോ വലുത് എന്ന കിടിലന്‍  ചോദ്യം പള്ളയ്ക്കു മുന്‍പില്‍ തൂങ്ങിയാടി.
അവസാനം വോട്ടു തന്നെ വിജയിച്ചു. ഈ രംഗം പലകുറി ആവര്‍ത്തിച്ചു. കണ്ണാടി അലമാരി മിക്കവാറും പെട്ടെന്ന് തന്നെ
കാലി ആവാന്‍ തുടങ്ങി. പക്ഷെ പൈസ ഇടുന്ന തകരപ്പാട്ട കാലിയായിതന്നെ ഇരുന്നു. നാട്ടിലെ പയ്യന്‍സുകള്‍
 ഈ അവസരം ശരിക്കും മുതലെടുത്തു എന്ന് വേണം പറയാന്‍. ചിലരുടെ വീട്ടില്‍ കഞ്ഞി വെക്കുന്ന സ്വഭാവം തന്നെ മാറി. എല്ലാം പുട്ടുകുറ്റി ചിഹ്നത്തിന്റെ അനുഗ്രഹമായി അവര്‍  കരുതി.
അന്ന് വൈകുന്നേരം കവലയില്‍ ഗംഭീര പ്രകടനം നടന്നു. പുട്ടുകുറ്റി പാര്‍ട്ടിയുടെ, രാമചന്ദ്രന്‍ പിള്ളയാണ് ജാഥാ നേതാവ്. എല്ലാ കളറിലുള്ള മാലകളും അണിഞ്ഞു പള്ള മുന്‍നിരയില്‍ തന്നെ ഉണ്ട്. രാമചന്ദ്രന്‍ പിള്ള ഉറക്കെ ഉറക്കെ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നു. മൊട്ട സതീശന്റെ ലീടര്‍ഷിപ്പില്‍  പൊറോട്ടയും ബീഫ് കറിയും സ്വപ്നം കാണുന്ന എല്ലാ ചെറുപ്പക്കാരും മുദ്രാവാക്യം ഏറ്റു പറഞ്ഞു കൊണ്ട് നിര നിരയായി പുറകെ ഉണ്ട്. പുട്ട് കുറ്റി സിന്ദാബാദ്, ...... പദ്മനാഭ പിള്ള കീജയ്.. തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പള്ളയും ഏറ്റു വിളിച്ചു. " ബൂര്‍ഷയിസം തുലയട്ടെ ഗുണ്ടരാജ് അവസാനിപ്പിക്കുക... രാമചന്ദ്രന്‍ പിള്ള തൊണ്ടകീറി അലറിവിളിച്ചു. അത്രയും കട്ടി വാക്കുകള്‍ പരിചിതമാല്ലാതതിനാല്‍ പള്ള  ഏറ്റു പറഞ്ഞു " അങ്ങനെ എങ്കില്‍ അങ്ങനെ തന്നെ രമേന്ദ്രന്‍ കുഞ്ഞേ സിന്ദാബാദ്.... ജാഥ നേരെ പദ്മനാഭ വിലാസം കടയുടെ മുന്‍പില്‍ താല്‍കാലിക വിശ്രമം നേടി. നിമിഷ നേരം കൊണ്ട് പാത്രങ്ങളെല്ലാം കാലിയായി. ദക്ഷേച്ചി മിഴിച്ചു നിന്നു " ദേ ഒന്നിങ്ങു വന്നെ ".....അവര്‍ ഭര്‍ത്താവ് കുമാറിനെ സ്നേഹത്തോടെ വിളിച്ചു.
അയാള്‍ അടുത്ത് ചെന്നു. " പിന്നെ പലേരുക്ക് കടേലെ മത്തായി മുതലാളി വന്നിരുന്നു. പറ്റു ഒരുപാടായി. കാശു വേണം എന്നും പറഞ്ഞ് "... അവര്‍ അറിയിച്ചു
" എടീ ചെമ്പോത്തിന്റെ അനിയത്തീ.... കാശ് ഇന്നുവരും നാളെ പോകും...... മെമ്പര് സ്ഥാനം എന്നും വരികേല... മനസ്സിലായോടീ റേഷന്‍ അരീലെ പുഴുവേ....."അയാള്‍ തിരിഞ്ഞു കടയിലേക്ക് പോയി ."എന്താ ചേട്ടാ ചേച്ചിക്കൊരു സ്വകാര്യം...? " മുട്ട കറിയിലെ മുട്ട ചവയ്ക്കാതെ വിഴുങ്ങുന്നതിനിടയില്‍ മൊട്ട സതീശന്‍ ചോദിച്ചു.
ഹേ ..... അവള്‍ നമ്മുടെ വിജയ സാധ്യതയെ പട്ടി ചില നിര്‍ദ്ദേശങ്ങള്‍  അവതരിപ്പിക്കുക ആയിരുന്നു. " തനി രാഷ്ട്രീയക്കാരന്‍ മട്ടില്‍ പള്ള മൊഴിഞ്ഞു. " എല്ലാം ചേച്ചിയുടെ ഭാഗ്യം...." ബീഫ് കറിയുടെ പാത്രം നക്കി തോര്‍ത്തുന്നതില്‍ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു.

ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം ജാഥ വീണ്ടും നീങ്ങി. കൂടുതല്‍ ഉഷാറോടെ.. തിരിച്ചു വീണ്ടും വൈകിട്ട് ഇവിടെത്തന്നെ ജാഥ സമാപിക്കും. മുമ്പോട്ട്‌ നീങ്ങുന്നതിനിടയില്‍ പെട്ടെന്ന് രാമചന്ദ്രന്‍ കുഞ്ഞിനു ഒന്നിന് പോകണം. " ശരി കുഞ്ഞു പോയിട്ട് വാ.. " പള്ള അനുവാദം കൊടുത്തു. പക്ഷെ കുഞ്ഞു തിരിച്ചു വന്നില്ല. പള്ള തിരിഞ്ഞു നോക്കിയപ്പോള്‍ തന്റെ പിന്നില്‍ ലക്ഷം ലക്ഷം പോയിട്ട് ഒരു അണി പോലും ഇല്ല." ശ്ശെടാ.... എവമ്മാരെല്ലാം എവിടെ പോയി.?" പള്ള ചിന്തിച്ചു. " അപ്പോഴാണ്‌ ഈ വന്‍ ശൂന്യതയുടെ രഹസ്യം പള്ളയ്ക്കു മനസ്സിലായത്‌. നേരെ മുമ്പിലുള്ള കലുങ്കില്‍ കീരി ഇരിക്കുന്നു. !!!! കീരിയെക്കണ്ട സകലമാന അണികളും പേടിച്ചു സ്ഥലം വിട്ടിരിക്കുന്നു. " സാരമില്ല.... ജാഥ നടത്തിയല്ലോ .... ഒന്നുമില്ലെങ്ങില്‍ വൈകിട്ട് ഈ പണ്ടാരങ്ങളെ തീറ്റെണ്ടി വരില്ലല്ല്ലോ... പള്ള മനസ്സാ കീരിക്ക് നന്ദി പറഞ്ഞു.
വൈകുന്നേരം നിശ്ചയിച്ച സമ്മേളനം അധ്യക്ഷനായ രാമചന്ദ്രന്‍ കുഞ്ഞിന്റെ അസുഖം കാരണം മാറ്റി വെച്ചു.
 പക്ഷെ പിറ്റേ ദിവസത്തിന്റെ സുപ്രഭാതം പുലര്‍ന്നത് ഞടുങ്ങുന്ന ഒരു വാര്‍ത്ത കേട്ടുകൊണ്ടായിരുന്നു. ആ വാര്‍ത്തയുടെ സംപ്ഷിപ്ത രൂപം ഏകദേശം ഇങ്ങനെ. .... പള്ളയുടെ  ജാഥയില്‍ പങ്കെടുതവര്‍ക്കെല്ലാം തലേ ദിവസം രാത്രിയില്‍ മര്‍ദനം ഏറ്റിരിക്കുന്നു!!!! ആരാണ്, എന്തിനാണ്,  എപ്പോഴാണ് എന്നറിയില്ല പക്ഷെ മിക്കവാറും എല്ലാ ജാഥാ അംഗങ്ങളും കിടപ്പിലാണ്. ആരോ പണി പാലുംവെള്ളത്തില്‍  കൊടുത്തിരിക്കുന്നു....!!!
*********    *********     *********     *********     *********     *********    *********   *********
പപ്പനാവ ചരിതം നീണ്ടു പോകുന്നെങ്കില്‍  ക്ഷമിക്കുക...  ഇന്ന് പഞ്ചായത്ത് ഇലക്ഷന്‍ ഫല പ്രഖ്യാപന ദിവസമാണ്. തിരഞ്ഞെടുപ്പ് ദിവസം പള്ളയ്ക്കു വോട്ടു ചെയ്യനോത്തില്ല.. കാരണം ചുരുക്കി പറയാം.... ദക്ഷേച്ചി...... അതെ നമ്മുടെ ദക്ഷേച്ചി ഇലക്ഷന് തലേ ദിവസം മുരുഗന്റെ കൂടെ ഒളിച്ചോടി.... !!!! കടവും, പല്ലയുടെ ഇലക്ഷന്‍ ഭ്രാന്തും.... മുരുഗന്റെ മസില്‍ കൊഴുപ്പും അവരെ അതിനു നിര്‍ബന്ധിച്ചു എന്ന് പറയുന്നതാവും ശരി..... പല്ലയുടെ ദാമ്പത്യത്തിലെ മികച്ച പ്രകടനത്തിന്റെ ട്രോഫി ആയ പുഷ്പനെ വീട്ടില്‍ വിട്ടിട്ടാണ്‌ ദക്ഷേച്ചി പോയത്...രണ്ടു മൂന്നു ദിവസം പള്ള ശരിക്കും വിഷമത്തിലായിരുന്നു. കട തുറന്നില്ല.... പുഷ്പന്‍ അയല്‍ വീടുകളില്‍ നിന്നും ഭക്ഷണം കഴിച്ചു എവിടോയോ ഉറങ്ങി. പാവം.ഫല പ്രഖ്യാപന ദിവസം പള്ള കുളിച്ചു..... അമ്പലത്തില്‍ പോയി ദേവിയെ വണങ്ങിയ  ശേഷം ഫല പ്രഖ്യാപനം നടക്കുന്ന സ്കൂളിലേക്ക് നടന്നു. .....
ആരും തന്നെ കണ്ട ഭാവം നടിക്കുന്നില്ല.!!! .... എന്താവും കാരണം ? പള്ള തല പുകഞ്ഞാലോചിച്ചു.... പിന്നീടാണ് പള്ള അറിഞ്ഞത്. തന്റെ വാര്‍ഡിലെ ഫല പ്രഖ്യാപനം കഴിഞ്ഞിരിക്കുന്നു. മുപ്പത്തി ഒന്ന് വോട്ടുകള്‍ക്ക് കീരി ഫല്‍ഗു
വിജയിച്ചിരിക്കുന്നു. !!!!! ഇതെങ്ങനെ സംഭാവുച്ചു????? പള്ളയ്ക്കു ലോകം തനിക്കു ചുറ്റും കറങ്ങുന്നത് പോലെ തോന്നി. ഇല്ല.... ഇത് തെറ്റാണ്.... പള്ള ഉറക്കെ വിളിച്ചു പറഞ്ഞു... എന്തായാലും നാട്ടുകാര്‍ കീരിക്ക് വോട്ടു ചെയ്യില്ലെന്ന് ഉറപ്പാണ്. പിന്നെങ്ങിനെ ഞാന്‍ തോറ്റു? ഇല്ല..... കള്ളത്തരം.... കള്ളത്തരം.... പള്ള കരയാന്‍ തുടങ്ങി....
" ചേട്ടാ...." മൊട്ട സതീശനായിരുന്നു അത്.... " നമ്മള്‍ തോറ്റു പോയി ചേട്ടാ,,,,, "

" എടാ മോട്ടേ... ഇതെന്താടാ .... ഞാന്‍ എങ്ങനെ തോറ്റു? ..... എന്റെ പുട്ട് കുറ്റിയാണെന്ന് കരുതി നാട്ടുകാര്‍ മാറി വോട്ടു ചെയ്തോടാ..... എന്തെങ്കിലും പറയട മോട്ടേ..... പള്ള അപ്പോള്‍ ഭ്രാന്തമായ അവസ്ടയിലായിരുന്നു....
ചേട്ടാ ആരും വോട്ടു ചെയ്യാന്‍ വന്നില്ല..... ആകെ പോള്‍ ചെയ്തത് മുപ്പത്തി മൂന്നു വോട്ടാണ്. മൊട്ടയും കുട്ടപ്പന്‍ സഖാവും മാത്രമേ വോട്ടു ചെയ്തുള്ളൂ. ബാക്കി മുപ്പത്തി ഒന്ന് പേരുടെ പേരില്‍ കീരിയുടെ സില്‍ബന്ധികള്‍ കള്ള വോട്ടു ചെയ്തു.... ഇലക്ഷന്‍ ദിവസം ആരെങ്ങിലും സ്കൂളിന്റെ പടി കടന്നാല്‍ അവരെ കൈകാര്യം ചെയ്യും എന്ന കീരിയുടെ ഭീഷിണി ഫലിച്ചു. ആരും വോട്ടു  ചെയ്യാനെതിയില്ല..... !!!! അങ്ങനെ കീരി മേലെമുക്കിന്റെ മെമ്പറായി....

*********    *********     *********     *********     *********     *********    *********   *********
ഇപ്പോള്‍ നിങ്ങള്‍ കാണുന്ന, ആ ചായക്കടയുടെ പേര് പുഷ്പ വിലാസം എന്നാകുന്നു. അവിടെ ചായയും ദോശയും മുളക് ചമ്മന്തിയും മാത്രമുണ്ട്... എങ്കിലും നിങ്ങള്‍ക്ക്  " സ്വാഹതം" !!!!!